Wednesday, November 14, 2007

പാലാ....

കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ. മീനച്ചില്‍ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങള്‍. മീനച്ചില്‍ നദി ഈ പട്ടണത്തിന്റെ മധ്യത്തില്‍ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. കരൂര്‍, ഭരണങ്ങാനം, മീനച്ചില്‍, മുത്തോലി എന്നീ പഞ്ചായത്തുകള്‍ പാലാ നഗരവുമായി അതിര്‍ത്തി പങ്കുവെക്കുന്നു.
ളാലം എന്ന പേരിലാണു ഈ പ്രദേശം പഴയ ഭൂരേഖകളില്‍ വിവക്ഷിക്കപ്പെടുന്നത്। പാലാ നഗരസഭയില്‍ 23 വാര്‍ഡുകളുണ്ട്. അരുണാപുരം, ഊരാശാല, കടപ്പാട്ടൂര്‍, വെള്ളാപ്പാട്, കാണിയക്കാട്, മുരിക്കുമ്പുഴ, ചെത്തിമറ്റം, മുണ്ടുപാലം, കാനാട്ടുപാറ, കിഴതടിയൂര്‍, മൂന്നാനി എന്നിവയാണ് പ്രധാന കേന്ദ്രങ്ങള്‍. സ്ത്രീപുരുഷ അനുപാതം 1013:1000 ആണ്. 96 ശതമാനം ജനങ്ങളും സാക്ഷരരാണ്.

സ്ഥലനാമോത്പത്തി

മീനച്ചിലാറിനെ ഒരുകാലത്ത് പാലാഴി എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത്‌ ലോപിച്ചാണ്‌ പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാല്‍ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാര്‍ത്ഥമാണ്‌ പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.

ചരിത്രം

പണ്ട് പാലാ മീനച്ചില്‍ കര്‍ത്താക്കന്മാര്‍ എന്ന പ്രാദേശിക നാടുവാഴികളുടെ ഭരണത്തിന്റെ കീഴിലായിരുന്നു. പാലയൂര്‍, നിലക്കല്‍ മുതലായ സ്ഥലങ്ങളില്‍ നിന്ന് ഒമ്പതാം നൂറ്റാണ്ട് മുതല്‍ ക്രിസ്ത്യന്‍ കുടിയേറ്റം ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. നാടുവാഴികളുടെ പിന്തുണ, നാണ്യവിളകളുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയും, ഉല്‍പ്പന്നങ്ങളുടെ ക്രയവിക്രയം നടക്കുന്ന അതിരമ്പുഴ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിലേക്ക് മീനച്ചിലാറില്‍ കൂടിയുണ്ടായിരുന്ന ഗതാഗതസൗകര്യം എന്നിവ കുടിയേറ്റത്തിന് അനുകൂലഘടകങ്ങളായതായി കണക്കാക്കപ്പെടുന്നു. ക്രി.വ. 1002-ല്‍ പാലാ വലിയപള്ളി സ്ഥാപിതമായി.ക്രി.വ. 1683-ല്‍ ളാലം പഴയപള്ളി സ്ഥാപിതമായി.
പതിനേഴാം നൂറ്റാണ്ടില്‍ പാലാ അങ്ങാടി സ്ഥാപിതമായതോടെ തമിഴ്‌നാട്, മധ്യപൂര്‍വ്വദേശങ്ങള്‍ എന്നിവയുമായി വ്യാപാരബന്ധം സ്ഥാപിക്കപ്പെട്ടു. ചെട്ടിയാര്‍, വെള്ളാളര്‍ മുതലായ തമിഴ് സമുദായങ്ങള്‍ അങ്ങാടിയുമായി ബന്ധപ്പെട്ട് പാലായില്‍ സ്ഥിരതാമസമാക്കി. പാലാത്ത് ചെട്ടിയാര്‍ ആണ് പാലാ അങ്ങാടി സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. 1749-ല്‍ മാര്‍ത്താണ്ഡ വര്‍മ തെക്കുംകൂര്‍ പിടിച്ചടക്കിയപ്പോള്‍ അതിന്റെ സാമന്തരാജ്യമായ മീനച്ചിലിനെയും തിരുവിതാംകൂറിനോടു ചേര്‍ത്തു. തിരുവിതാംകൂര്‍ മഹാരാജാവ്‌ തന്റെ 11-12-1947ലെ ഉത്തരവു പ്രകാരം വില്ലേജ് യൂണിയന്‍ ആയിരുന്ന പാലായെ നഗരസഭ ആയി ഉയര്‍ത്തി.പാലായില്‍നിന്നുള്ള കുരുമുളക്, നാളികേരം എന്നിവക്ക് അധികമേന്മ ഒരുകാലത്ത് കല്പിക്കപ്പെടിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ റബര്‍ കൃഷി വ്യാപകമായി. അതോടൊപ്പം ഇടുക്കി, മലബാര്‍ മേഖലകളിലേക്ക് ജനങ്ങള്‍ വ്യാപകമായി കുടിയേറുകയും ചെയ്തു.

ഭൂപ്രകൃതി

കുന്നുകളും ചെരിവുകളും സമതലങ്ങളും ഇടകലര്‍ന്നതാണ് പാലായുടെ ഭൂപ്രകൃതി. താഴ്ന്ന പ്രദേശങ്ങള്‍ മീനച്ചിലാറ്റിലെ വെള്ളപ്പൊക്കക്കാലത്ത് മുങ്ങിപ്പൊകാറുണ്ട്. ഫലഭൂയിഷ്ടമായ പശിമരാശി കലര്‍ന്ന മണ്ണും ചെങ്കല്‍മണ്ണും എക്കല്‍ മണ്ണും ചുണ്ണാമ്പ് മണ്ണും ഇവിടെ കാണപ്പെടുന്നു.മീനച്ചിലാറും ളാലം തോടും മീനച്ചില്‍ തോടും മൂന്നാനി തോടും ഇടപ്പാടി തോടും വെള്ളാപ്പാട് തോടും പുലിയന്നൂര്‍ തോടുമാണു പ്രധാന ജലസ്രോതസ്സുകള്‍. പ്രതിവര്‍ഷം ശരാശരി 2840 മി മി മഴ ഇവിടെ ലഭിക്കാറുണ്ട്.

സമ്പദ്ഘടന

മീനച്ചില്‍ താലൂക്കിലെ പ്രധാന കാര്‍ഷിക വിഭവങ്ങളായ റബര്‍, കുരുമുളക്, കാപ്പി എന്നിവയുടെ പ്രധാന വിപണി പാലായാണ്. നഗരവാസികള്‍ പലരും വാണിജ്യ-സേവനമേഖലകളില്‍ ജോലി ചെയ്യുന്നതോടൊപ്പം ചെറുകിട കൃഷിപ്രവൃത്തികളിലും ഏര്‍പ്പെട്ടു ജീവിക്കുന്നു. ആതുരസേവനം, വിവരസാങ്കേതികവിദ്യ മുതലായ മേഖലകളില്‍ വിദേശത്തും അന്യനഗരങ്ങളിലും ജോലി ചെയ്യുന്നവരുമുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം പ്രധാനമായും റബര്‍ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. റബര്‍ അധിഷ്ടിതമായ ചെറുകിടവ്യവസായങ്ങള്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലായുണ്ട്.

രാഷ്ട്രീയം

ഭാരതത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നു. എങ്കിലും പൊതുവെ ഐക്യ ജനാധിപത്യ മുന്നണിയുടെയും കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന്റെയും ശക്തികേന്ദ്രമാണ് ഈ പട്ടണം. 1965 മുതല്‍ കെ. എം. മാണി പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു.ഈ നഗരം മൂവാറ്റുപുഴലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍

പാലാ വലിയപാലം നഗരത്തിന്റെ ഇരുകരകളെയും ബന്ധിക്കുന്നു.ഏറ്റുമാനൂര്‍ - ഈരാറ്റുപേട്ട, പുനലൂര്‍ - മൂവാറ്റുപുഴ എന്നീ സംസ്ഥാന പാതകള്‍ പാലാ വഴി കടന്നു പോകുന്നു. ഇവ കേരള സംസ്ഥാന ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചു വരുന്നു.സമീപനഗര‍ങ്ങളായ കോട്ടയം, തൊടുപുഴ, വൈക്കം, ചങ്ങനാശേരി, എറണാകുളം, കട്ടപ്പന എന്നിവിടങ്ങളിലേക്കും തിരുവനന്തപുരം, ആലപ്പുഴ, കുമളി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോയമ്പത്തൂര്‍, ബെംഗളൂരു മുതലായ ദൂരസ്ഥലങ്ങളിലേക്കും ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.
എരുമേലി, ശബരിമല, ഭരണങ്ങാനം, രാമപുരം എന്നീ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും പ്രമുഖ വിനോദകേന്ദ്രമായ വാഗമണ്ണിലേക്കും പാലാ വഴിയാണ് പല സഞ്ചാരികളും കടന്നുപോകുന്നത്.
കയറ്റിറക്കങ്ങളുള്ള ഭൂപ്രകൃതി സുഗമമായ റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്നു. നിര്‍ദ്ദിഷ്ഠ അങ്കമാലി - അഴുത തീവണ്ടിപ്പാതയും മീനച്ചിലാറിന്റെ തെ‍ക്കേക്കരയിലൂടെ വിഭാവനം ചെയ്യുന്ന ചേര്‍പ്പുങ്കല്‍-ഭരണങ്ങാനം പാതയും പണി നടക്കുന്ന കടപ്പാട്ടൂര്‍ പാലവും പുതിയ ഗതാഗതസാധ്യതകള്‍ ഒരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
തൊട്ടടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലും തീവണ്ടി നിലയം കോട്ടയത്തുംസ്ഥിതി ചെയ്യുന്നു.
മറ്റു ചെറുകിട നഗരങ്ങളില്‍ ഉള്ളതിനു തുല്യമായ വാര്‍ത്താവിനിമയ സൗകര്യങ്ങളും വിനോദോപാധികളും വിദ്യാഭ്യാസ സൗകര്യങ്ങളും ഈ പട്ടണത്തിലുമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

1896-ല്‍ പാലാ സെന്റ് തോമസ് ഹൈസ്കൂള്‍ സ്ഥാപിതമായി. അരുണാപുരത്തുള്ള സെന്റ് തോമസ് കൊളേജും,അല്‍ഫോന്‍സാ കോളേജും കാനാട്ടുപാറയിലുള്ള സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജുമാണ് പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കായിക മികവിന് പേരെടുത്തവയാണ്. ജിമ്മി ജോര്‍ജ്, ഷൈനി ഏബ്രഹാം, വിത്സണ്‍ ചെറിയാന്‍ മുതലായ കായികതാരങ്ങള്‍ ‍ പാലായിലെ കലാലയങ്ങളില്‍ പരിശീലിച്ചവരാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ‍കെ.ജി. ബാലകൃഷ്ണന്റെ ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസം സെന്റ് തോമസ് കോളജിലായിരുന്നു.

ആരാധനാലയങ്ങള്‍

ളാലം മഹാദേവ ക്ഷേത്രം, കടപ്പാട്ടൂര്‍ ശിവക്ഷേത്രം, മുരിക്കുമ്പുഴ ദേവീക്ഷേത്രം, സെന്റ് തോമസ് കത്തീദ്രല്‍, ളാലം നിത്യസഹായ മാതാവിന്റെ പള്ളി, ളാലം സെന്റ് ജോര്‍ജ് പുത്തന്‍ പള്ളി, അമലോത്ഭവ മാതാവിന്റെ കുരിശുപള്ളി, കിഴതടിയൂര്‍ സെന്റ് ജൂഡ് പള്ളി, അരുണാപുരം സെന്റ് തോമസ് പള്ളി മുതലായവയാണു പ്രധാന ആരാധനാലയങ്ങള്‍.
പാലാ സുറിയാനി കത്തോലിക്കരുടെ ഒരു രൂപതയുടെ ആസ്ഥാനമാണ്.

No comments: